2010 ഒക്‌ടോബർ 16, ശനിയാഴ്‌ച

ഹനാന്റെ വിസ്‌മയ യാത്ര; പ്രപഞ്ച രഹസ്യങ്ങളിലൂടെ

http://www.mathrubhumi.com/2009_customimages/news/12_43_218_705252E-02.jpgകോഴിക്കോട്‌: കൗതുകങ്ങള്‍ക്ക്‌ അവധി കൊടുത്ത്‌ ഹനാന്‍ ബിന്‍ത്‌ ഹാഷിം എന്ന പതിനഞ്ചുകാരി, പ്രപഞ്ചരഹസ്യങ്ങള്‍ വിവരിക്കുമ്പോള്‍ നൊബേല്‍ നേടിയ ശാസ്‌ത്രജ്ഞര്‍ പോലും കാതോര്‍ത്തിരിക്കും. കാരണം, ആസ്‌ട്രോഫിസിക്‌സും ജ്യോതിശ്ശാസ്‌ത്രവും ജീവശാസ്‌ത്രവും ഒരുമിച്ചുചേര്‍ത്ത ഈ സിദ്ധാന്തങ്ങള്‍ ശാസ്‌ത്രലോകത്തിനു പുതുമയാണ്‌. അമേരിക്കയിലെ വിദ്യാര്‍ഥികള്‍ക്കുമാത്രം സീമെന്‍സ്‌ വെസ്റ്റിങ്‌ഹൗസ്‌ നടത്തുന്ന ശാസ്‌ത്രപ്രതിഭാമത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണ്‌ ഈ കോഴിക്കോട്ടുകാരി ഇപ്പോള്‍.
യു.എസ്‌. പൗരത്വമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ മാത്രമുള്ള ഈ മത്സരത്തില്‍ നാസയുടെ വരെ അംഗീകാരം നേടിയ ഈ അതുല്യപ്രതിഭയെ പ്രത്യേക പരിഗണന നല്‌കിയാണ്‌ സീമെന്‍സ്‌ വെസ്റ്റിങ്‌ഹൗസ്‌ ഈ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്‌. പത്താം ക്ലാസ്സിലാണ്‌ പഠിക്കുന്നതെങ്കിലും ഹനാന്റെ അസാമാന്യ പ്രതിഭ പരിഗണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകളെല്ലാം ഒഴിവാക്കിക്കൊടുത്തിരിക്കുകയാണ്‌. യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ പ്രശംസ പിടിച്ചുപറ്റിയ ഹനാന്‍ അടുത്തവര്‍ഷം അമേരിക്കയിലെ മസാച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ്‌ .
ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തത്തിനും മഹാവിസ്‌ഫോടന സിദ്ധാന്തത്തിനും ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിനും മറുഭാഷ്യം ചമയ്‌ക്കുകയാണ്‌ ഈ മിടുക്കി. ഇവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു മഹാസിദ്ധാന്തം. 'അബ്‌സല്യൂട്ട്‌ തിയറി ഓഫ്‌ സീറോ' എന്നു പേരിട്ടിരിക്കുന്ന ഈ സിദ്ധാന്തമാണ്‌ ഹനാന്റെ സ്വപ്‌നം. ഇതുതന്നെയാണ്‌ സീമെന്‍സിന്റെ മത്സരത്തിനുള്ള വാതില്‍ തുറന്നതും.

'
നാസ'യുടെ ഹൂസ്റ്റണിലെ സ്‌പേസ്‌ സ്‌കൂളില്‍ നിന്ന്‌ കഴിഞ്ഞ മെയിലാണ്‌ സ്‌പേസ്‌ ആന്‍ഡ്‌ സയന്‍സ്‌ ടെക്‌നോളജിയില്‍ ഹനാന്‍ ബിരുദം നേടിയത്‌. 'നാസ'യുടെതന്നെ ടെക്‌സസിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന്‌ എയ്‌റോനോട്ടിക്‌സിലും കോഴ്‌സ്‌ പാസായി. പ്രിയവിഷയമായ 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'യില്‍ ഗവേഷണം നടത്തുന്നു. ബയോളജി സ്വയം പഠിക്കുന്നു.
ഹൂസ്റ്റണില്‍ 13 ദിവസത്തെ പരീക്ഷകള്‍ക്കും പരീക്ഷണങ്ങള്‍ക്കും പ്രബന്ധാവതരണത്തിനുമൊടുവിലായിരുന്നു ബിരുദദാനം. ഈ ദിവസങ്ങളില്‍ ഉറക്കം പോലുമുണ്ടായിരുന്നില്ല. ഒരു ദിവസം പുലര്‍ച്ചെ മൂന്നിനുണര്‍ന്ന്‌ കുളിക്കാന്‍ കയറി ബാത്ത്‌ ടബ്ബില്‍ കിടന്നുറങ്ങിയ ഹനാനെക്കുറിച്ച്‌ പറയാനുണ്ട്‌ ഉമ്മ അയിഷ മനോലിക്ക്‌. ടബ്ബില്‍ വെള്ളം നിറഞ്ഞ്‌ മൂക്കില്‍ കയറിയപ്പോഴാണ്‌ ഹനാന്‍ എഴുന്നേറ്റത്‌.
ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍ കഴിയുന്ന റോക്കറ്റ്‌ ഹൂസ്റ്റണില്‍വെച്ച്‌ ഹനാന്‍ സ്വയം രൂപകല്‌പന ചെയ്‌തു. പരീക്ഷണാര്‍ഥം നാസ ഇത്‌ 'സ്വദൂരത്തേക്ക്‌ വിക്ഷേപിക്കുകയും ചെയ്‌തു. റോബോട്ടുകള്‍ക്കും റോവറുകള്‍ക്കും ഹനാന്‍ രൂപകല്‌പന നല്‍കി. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങാനുള്ള റോവറിന്റെ നിര്‍മാണത്തില്‍ പങ്കാളിയാണിപ്പോള്‍. ചന്ദ്രനില്‍ റോബോട്ടിനെ ഇറക്കാനുള്ള പദ്ധതിയായ എക്‌സ്‌-ലൂണാര്‍ ഗൂഗ്‌ള്‍പ്രൈസിലും പങ്കാളിയാണ്‌. ചന്ദ്രനില്‍ 500 മീറ്റര്‍ നടന്ന്‌ ഐസ്‌ ചുരണ്ടിയെടുക്കാന്‍ കഴിയുന്ന റോബോട്ടിനെ ഉണ്ടാക്കുന്നതാണ്‌ പദ്ധതി.
ഹനാന്റെ പ്രതിഭ മനസ്സിലാക്കിയ ലോകപ്രശസ്‌ത ശാസ്‌ത്രസാങ്കേതിക വിദ്യാഭ്യാസസ്ഥാപനമായ മസാച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി അധികൃതര്‍ ഉപരിപഠനത്തിന്‌ അങ്ങോട്ട്‌ ക്ഷണിക്കുകയായിരുന്നു. വിഷയം: 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'. 'നാസ' ശുപാര്‍ശയും ചെയ്‌തു.
തലശ്ശേരി സ്വദേശി എല്‍.പി.എം. ഹാഷിമിന്റെയും മാഹിക്കാരി അയിഷ മനോലിയുടെയും ഏറ്റവും ഇളയ മകളായ ഹനാന്റെ ശാസ്‌ത്രാഭിമുഖ്യം നാലാം ക്ലാസ്സില്‍ തുടങ്ങിയതാണ്‌. അന്ന്‌ 12-ാം ക്ലാസ്സില്‍ പഠിച്ചിരുന്ന ചേച്ചിയുടെ ശാസ്‌ത്രപുസ്‌തകങ്ങളാണ്‌ വായനയ്‌ക്കെടുത്തത്‌.
ഐന്‍സ്റ്റീനോടായിരുന്നു താത്‌പര്യം. അതു പിന്നെ ആപേക്ഷികസിദ്ധാന്തത്തോടായി. ഇതുസംബന്ധിച്ച ഒട്ടേറെ പുസ്‌തകങ്ങള്‍ വാങ്ങിക്കൂട്ടി. വായിച്ചു നോക്കി. ആപേക്ഷികസിദ്ധാന്തത്തിലെ പല കാര്യങ്ങളും മനസ്സിലായിട്ടില്ലെന്നു പറയുമ്പോഴും ചിലയിടങ്ങളില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടേയെന്നാണ്‌ ഹനാന്റെ ചിന്ത.
പ്രപഞ്ചം സ്ഥിരമല്ല. അത്‌ മാറിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ പ്രപഞ്ചത്തെ അതിനപ്പുറമുള്ള പ്രപഞ്ചത്തില്‍ നിന്ന്‌ വേര്‍തിരിക്കുന്നത്‌ പ്രകാശത്തിന്റെ അതിരാണ്‌. ഏറ്റവും ശക്തിയേറിയ ഹബ്‌ള്‍ ടെലിസ്‌കോപ്പ്‌ പോലും ഇവിടെവരെയേ പോയിട്ടുള്ളൂ. ഈ പ്രകാശത്തിനപ്പുറം മറ്റൊരു പ്രകാശകണമുണ്ട്‌- ടാക്കിയോണ്‍സ്‌. ഇതിനെയൊക്കെ വിവരിക്കുന്ന ഗണിതശാസ്‌ത്രസംവിധാനമാണ്‌ ഹനാന്റെ മറ്റൊരു പദ്ധതി.
അക്ഷരാര്‍ഥത്തില്‍ പറന്നുനടക്കുകയാണ്‌ ഹനാന്‍. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ശാസ്‌ത്രസമ്മേളനങ്ങള്‍. ഏറെയും ജ്യോതിശ്ശാസ്‌ത്രവുമായി ബന്ധപ്പെട്ടവ. ഇതിനിടെ പ്രബന്ധാവതരണങ്ങള്‍ വേറെ. ഇന്ത്യയിലും ഖത്തറിലും യു.എസ്സിലുമെല്ലാമായി എത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുവെന്ന്‌ ഹനാനുതന്നെ നിശ്ചയമില്ല.

കലാമിനെയും കുഴക്കിയ പ്രതിഭ

കോഴിക്കോട്‌: പ്രപഞ്ച വിസ്‌മയങ്ങള്‍ തേടിയുള്ള യാത്രയിലെതന്റെ ചിന്തകളും കണ്ടെത്തലുകളും ഹനാന്‍ ആദ്യമായി പങ്കുവെച്ചത്‌ അയല്‍വാസിയായ ഐ.പി.എസ്‌. ഉദ്യോഗസ്ഥന്‍ എബ്രഹാം കുര്യനോടാണ്‌. അദ്ദേഹമാണ്‌ ഹനാനെ തിരുവനന്തപുരത്തെ ശാസ്‌ത്രഭവനിലേക്കയച്ചത്‌. അവിടെ നിന്ന്‌ പുണെയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫണ്ടമെന്റല്‍ റിസര്‍ച്ചിലെത്തിയ ഹനാനെ പ്രൊഫ. എം.എസ്‌.രഘുനാഥനാണ്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആസ്‌ട്രോഫിസിക്‌സിലേക്കും (ഐ.ഐ.എ.) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിലേക്കും (ഐ.ഐ.എസ്‌സി.) അയച്ചത്‌. ഐ.ഐ.എ.യിലെ പ്രൊഫസര്‍മാരായ എച്ച്‌.സി. ഭട്ട്‌, സി. ശിവറാം, ഡോ. ജയന്ത്‌ മൂര്‍ത്തി എന്നിവരാണ്‌ ഹനാന്‌ ഗവേഷണത്തിനുവേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‌കുന്നത്‌.
മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമുമായി 2008 മുതല്‍ ഹനാന്‍ ബന്ധം പുലര്‍ത്തുന്നു. തന്റെ കണ്ടെത്തലുകളെപ്പറ്റി പറഞ്ഞ്‌ ഹനാന്‍ അയച്ച ഇ-മെയിലാണ്‌ സൗഹൃദത്തിന്റെ തുടക്കം. ''നീ പറയുന്നതൊന്നും എനിക്ക്‌ മനസ്സിലാവുന്നില്ല കുട്ടീ'' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പക്ഷേ, ഹനാനിലെ യഥാര്‍ഥ പ്രതിഭയെ തിരിച്ചറിഞ്ഞ അദ്ദേഹമാണ്‌ 'നാസ'യുമായി ബന്ധപ്പെടുത്തിയത്‌.
ബന്ധു മുഹമ്മദ്‌ അഷറഫ്‌ വഴി, ഹിന്ദ്‌ രത്തന്‍ അവാര്‍ഡ്‌ ജേത്രി ഡോ. സൗമ്യ വിശ്വനാഥനെ പരിചയപ്പെട്ടതാണ്‌ ഹനാന്റെ ഗവേഷണജീവിതത്തില്‍ വഴിത്തിരിവായത്‌. ബോസ്റ്റണില്‍ താമസിക്കുന്ന അവര്‍ നൊബേല്‍ സമ്മാന ജേതാക്കളുള്‍പ്പെടെയുള്ള ശാസ്‌ത്രജ്ഞര്‍ക്ക്‌ ഹനാനെ പരിചയപ്പെടുത്തി. ഇപ്പോള്‍ ഇവരെല്ലാം ഈ പ്രതിഭയുടെ ആരാധകരും വഴികാട്ടികളുമാണ്‌.
കോണ്‍ഫറന്‍സുകളില്‍ ഹനാന്റെ പ്രഭാഷ ണം കേട്ട പല വന്‍കമ്പനികളും ഇന്ന്‌ ഈ കുട്ടിയുടെ സ്‌പോണ്‍സര്‍മാരാണ്‌. ഇന്‍ഫോസിസ്‌ ചെയര്‍മാന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി നേരിട്ടാണ്‌ ഇന്‍ഫോസിസ്‌ സയന്‍സ്‌ ഫൗണ്ടേഷന്‍ ഹനാനെ സ്‌പോണ്‍സര്‍ ചെയ്യുന്ന കാര്യം അറിയിച്ചത്‌. ഗൂഗ്ലും ഒറാക്കിളും അസിം പ്രേംജി ഫൗണ്ടേഷനുമാണ്‌ മറ്റു വമ്പന്‍ സ്‌പോണ്‍സര്‍മാര്‍. ചെറുകമ്പനികള്‍ വേറെയുമുണ്ട്‌.
പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരിട്ട്‌ വിളിച്ച്‌ കുശലം ചോദിക്കുന്നു. കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌ സകലപിന്തുണയുമായി നി'ുന്നു. ഖത്തറിലെ രാജ്ഞി ശൈഖ്‌ മൂസയുടെ സന്ദര്‍ശക പട്ടികയിലെ പ്രധാനവ്യക്തികളിലൊരാള്‍.
ഹനാന്റെ ബിരുദദാനച്ചടങ്ങില്‍ ആദ്യ ചാന്ദ്രയാത്ര സംഘാംഗം മൈക്കല്‍ കോളിന്‍സും ശാസ്‌ത്രസാങ്കേതികരംഗത്തെ അതികായരും ഹോളിവുഡ്‌ താരങ്ങളുമാണ്‌ പങ്കെടുത്തത്‌. ബഹിരാകാശ വാഹനമായ 'എന്‍ഡവറി'ന്റെ കേടുപാടുകള്‍ പരിഹരിച്ച ശാസ്‌ത്രജ്ഞന്‍ സതീഷ്‌ റെഡ്‌ഡിയുമായി വളരെനേരം സംസാരിക്കാനായതാണ്‌ ചടങ്ങില്‍ തനിക്കുണ്ടായ നേട്ടങ്ങളിലൊന്നെന്ന്‌ ബഹിരാകാശയാത്ര സ്വപ്‌നം കാണുന്ന ഈ മിടുക്കി പറയുന്നു. അന്ന്‌ പരിചയപ്പെട്ടവരില്‍ പലരും ഇ-മെയില്‍ അയയ്‌ക്കുന്നു. ചിലര്‍ വിളിക്കുന്നു.
മറ്റൊരു ചടങ്ങില്‍ വെച്ച്‌ പരിചയപ്പെട്ട ടെന്നീസ്‌ താരങ്ങളായ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നഡാലിനുമെല്ലാം ഹനാന്‍ സ്വന്തക്കാരിയെപ്പോലെ. സീമെന്‍സ്‌ യാത്രയ്‌ക്കുള്ള ഒരുക്കങ്ങളെപ്പറ്റി ചോദിച്ചും ഗവേഷണത്തിന്റെ പുരോഗതി ആരാഞ്ഞും ഇ-മെയിലയയ്‌ക്കുന്നത്‌ യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമ. ഈ യാത്രയില്‍ ഹനാന്‍ ഒബാമയെ കാണുന്നുണ്ട്‌. ചന്ദ്രനില്‍ ആദ്യം കാല്‍കുത്തിയ നീല്‍ ആംസ്‌ട്രോങ്‌ ഹനാനെ കാണാന്‍ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ലെബനനില്‍ കഴിയുന്ന അദ്ദേഹത്തെ അവിടം സന്ദര്‍ശിക്കുമ്പോള്‍ കാണാമെന്ന സന്തോഷത്തിലാണ്‌ ഹനാന്‍. ലെബനന്‍, സ്‌പെയിന്‍, ബെല്‍ജിയം, ഫ്രാന്‍സ്‌, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹനാന്‌ ക്ഷണം ലഭിച്ചുകഴിഞ്ഞു.
നാളത്തെ നൊബേല്‍ സമ്മാനജേത്രിയാകാനിടയുള്ള ഈ പെണ്‍കുട്ടിയെ കാണാനും കേള്‍ക്കാനും ലോകം കാത്തിരിക്കുമ്പോള്‍ നമ്മുടെ നാടിതുവരെ ഇവളെ അറിഞ്ഞിട്ടില്ല. ''ഇങ്ങനെ ഒരു കുട്ടിയുള്ളതായി കേരളത്തിലെ സര്‍ക്കാറിന്‌ അറിയില്ല. അതില്‍ വിഷമമുണ്ട്‌''-ഹനാന്റെ അമ്മ പറയുന്നു. പക്ഷേ, ഹനാന്‍ പഠിക്കുന്ന കോഴിക്കോട്‌ സെന്റ്‌ ജോസഫ്‌സ്‌ ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോവിറ്റയും നല്‌കുന്ന പ്രോത്സാഹനത്തെപ്പറ്റിപ്പറയാന്‍ ഇവര്‍ക്ക്‌ നൂറുനാവാണ്‌.
ജ്യോതിശ്ശാസ്‌ത്രവും ജൈവസാങ്കേതികവിദ്യയുമാണ്‌ ഭാവിയുടെ ശാസ്‌ത്രങ്ങള്‍ എന്നു വിശ്വസിക്കുന്നു ഹനാന്‍. യോഗ്യതയും കഴിവും പരിഗണിക്കാതെ ബിരുദങ്ങള്‍ മാത്രം കണക്കിലെടുക്കുന്ന നമ്മുടെ വിദ്യാഭ്യാസരീതിയോട്‌ കടുത്ത എതിര്‍പ്പാണ്‌ ഹനാന്‌. കഴിവുള്ള കുട്ടികള്‍ വിദേശത്തേക്ക്‌ പോകാന്‍ കാരണവും ഇതാണെന്ന്‌ ഹനാന്‍ അഭിപ്രായപ്പെടുന്നു. ''മറ്റു രാജ്യങ്ങളെ ആശ്രയിച്ചാണ്‌ ഞാന്‍ നി'ുന്നത്‌. അതില്‍ എനിക്ക്‌ നാണക്കേടുണ്ട്‌. എന്റെ വിഷയം പഠിക്കാന്‍ പറ്റിയ സ്ഥാപനം എന്റെ നാട്ടിലില്ലാത്തപ്പോള്‍ എനിക്കതേ ചെയ്യാന്‍ കഴിയൂ'' -ഹനാന്‍ പറയുന്നു.

ജനപക്ഷ മുന്നണി മുക്കം പഞ്ചായത്ത്‌: തിരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി

ജനപക്ഷ മുന്നണി മുക്കം പഞ്ചായത്ത്‌: തിരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി: "ജനപക്ഷ മുന്നണി തിരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി. സിദ്ധീഖ് ചേന്ദമംഗല്ലൂരിന്റെ നേതൃത്തത്തിലാണ് ഗാന സി ഡി പുറത്തിറക്കിയത്. ബാപ്പു വാവാട്, സിദ്ധീ..."

2010 ഒക്‌ടോബർ 12, ചൊവ്വാഴ്ച

@@@@@ ടിന്റുമോനെ കിഡ്നാപ് ചെയ്യുന്നു !!!!????????

അല്ലെങ്കിലും ചോദിക്കാനും പറയാനും ആരുമില്ലാത്തവര്‍ക്ക് പണ്ടേ ഇതാണ് വിധി. നമ്മുടെ എല്ലാം എല്ലാമാണെന്നു പറഞ്ഞ് നാട്ടുകാരെല്ലാം കൂടി കോമഡി പറഞ്ഞു പറഞ്ഞു താരമാക്കിയ ടിന്റുമോനെ മണ്ണും ചാരി നിന്ന ഇരിങ്ങാലക്കുടക്കാരന്‍ കൊണ്ടുപോകുന്നു. ഇരിങ്ങാലക്കുട എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസ് ആണ് നാട്ടുകാരുടെ ടിന്റുമോനെ സ്വന്തമാക്കുന്നതിനു വേണ്ടി നിയമനടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. കോപിറൈറ്റ്, പേറ്റന്റ്, ട്രേഡ്മാര്‍ക്ക് തുടങ്ങിയ സംഗതികള്‍ സമ്പാദിച്ച് ടിന്റുമോനെ സ്ഥാപനത്തിന്റെ സ്വകാര്യസ്വത്താക്കി മാറ്റുന്നതിനുള്ള നടപടികളുടെ ആദ്യഘട്ടം പൂര്‍ത്തിയായി.
ഇത്തരത്തിലൊരു സംഗതിയെ സ്വന്തമാക്കുമ്പോള്‍ നിയമപ്രകാരം പരസ്യം നല്‍കണമെന്നതിനാലാവണം ഇന്നലത്തെ മാതൃഭൂമിയുടെ ബാക്പേജിന്റെ മൂലയ്ക്ക് ഒരു പരസ്യം നല്‍കിയിട്ടുണ്ട്. ലോകമെങ്ങുമുള്ള ടിന്റുമോന്‍ ഫാന്‍സിനായി ആ പരസ്യം ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു. ഇത് ടിന്റുമോന്‍ ട്രേഡ്മാര്‍ക്ക് ലംഘനമാകില്ലെന്നു ഞാന്‍ പ്രത്യാശിക്കുന്നു. ഈശ്വരാ കാത്തോളണേ, വക്കീലന്‍മാരോടാണ് കളി !
ഈ പരസ്യത്തില്‍ പറയുന്നതനുസരിച്ച് ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരിലുള്ള എംഎസ് ഒാഡിയോസ് ആന്‍ഡ് വിഡിയോസ് ആണ് ടിന്റുമോന്‍ എന്ന പേരിന്റെയും ഒറ്റക്കണ്ണിലേക്കു മുടി വീണുകിടക്കുന്ന ചിത്രത്തിന്റേയും നിയമപ്രകാരമുള്ള അംഗീകൃത ഉടമകള്‍. മൂന്നുവര്‍ഷത്തിനു മേലെയായി അനേകം ടിന്റുമോന്‍മാരെ വരച്ചും ഡിസൈന്‍ ചെയ്തും ലക്ഷക്കണക്കിനു തമാശകള്‍ എസ്എംഎസ് വഴി പ്രചരിപ്പിച്ചും ടിന്റുമോന്‍ എന്ന ബ്രാന്‍ഡിനെ പടുത്തുയര്‍ത്തിയ കച്ചവടലക്ഷ്യങ്ങളില്ലാത്ത ബാക്കി കംപ്ലീറ്റ് മലയാളികളെയും ഇത്തരുണത്തില്‍ ഊ… ഞ്ഞാലാട്ടിക്കൊണ്ട് ഈ ഓണക്കാലത്തെ പുട്ടുകച്ചവടം എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസിന്റെ വക.
എംഎസ്എസ് വഴി താരമായ ടിന്റുമോന്റെ അവകാശം എങ്ങനെ എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസിന്റെ കയ്യിലെത്തും ? ടിന്റുമോനെ നായകനാക്കി ലോകത്തെ ആദ്യ എസ്എംഎസ് കംപോസ് ചെയ്തത് എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസ് ആണോ ? അങ്ങനെയാണെങ്കിലും പരസ്യത്തില്‍ കാണിച്ചിരിക്കുന്ന മാതിരി ഒറ്റക്കണ്ണില്‍ മുടി വീണുകിടക്കുന്ന ഈ രൂപം ആരുടേതാണ് ? ടിന്‍റുമോന്‍ എന്ന പേര്, ലോഗോ, ഡിസൈന്‍, ചിത്രം തുടങ്ങി കംപ്ലീറ്റും ഇനി ഇവരുടേതാണത്രേ. തുടര്‍ന്നുള്ള മുന്നറിയിപ്പു പ്രകാരം ടിന്റുമോന്‍ എന്ന പേര് കളിയായോ കാര്യമായോ ഉപയോഗിക്കുന്നവര്‍ ആരായാലും അതിന്റെ ഉടമകളായ എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസ് ചേട്ടന്‍മാരുടെ അപ്രീതി സമ്പാദിക്കുകയും തദ്വാരാ അകത്തുപോവുകയും ചെയ്യും. ഫീകരം തന്നെ !
ടിന്റുമോനെ സ്വന്തമാക്കാന്‍ വെമ്പല്‍ കൊള്ളുന്ന എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസിന്റെ അദരണീയരായ അറ്റോര്‍ണിമാരെ മറ്റൊരു പരസ്യത്തിലേക്ക് ഹഠാദാകര്‍ഷിക്കാന്‍ ഞാനാഗ്രഹിക്കുന്നു. ആ പരസ്യം നല്‍കിയിരിക്കുന്നത് കാര്‍ട്ടൂണിസ്റ്റ് ബി.എം.ഗഫൂറിനു വേണ്ടി ഏതോ തല്‍പരകക്ഷികളാണ്. അതില്‍ പറയുന്നതനുസരിച്ച് ടിന്റുമോന്റെ അവകാശം അദ്ദേഹത്തിനു വളരെ പണ്ടേ കിട്ടിയിട്ടുള്ളതാണ്. ബി.എം.ഗഫൂറിന്റെ പരസ്യത്തില്‍ ഇങ്ങനെ പറയുന്നു:- ടിന്റുമോന്‍ എന്ന കഥാപാത്രം ശ്രീ ബി.എം.ഗഫൂറിന്റെ സൃഷ്ടിയും അദ്ദേഹം വര്‍ഷങ്ങളായി വിവിധ പത്രങ്ങളിലും മറ്റും വരച്ച കുഞ്ഞമ്മാന്‍ തുടങ്ങിയ കാര്‍ട്ടൂണുകള്‍ക്കൊപ്പം തയ്യാറാക്കിയതും ബിഎംജി ബിസിനസ് ഹൌസിന് മുഴുവന്‍ ഉപയോഗ അവകാശം കൈമാറിയിട്ടുള്ളതുമാണ്. അതുപ്രകാരം ബിഎംജി ഗ്രൂപ്പ് ടിവി, പത്ര മാധ്യമങ്ങളില്‍ ഈ ആനിമേഷന്‍ ഫിലിമുകള്‍ നിര്‍മിച്ച് പ്രദര്‍ശിപ്പിച്ചു വരുന്നു. ചില തല്‍പരകക്ഷികള്‍ ഇതിന്റെ കോപിറൈറ്റ് ട്രേഡ്മാര്‍ക്ക് അവകാശങ്ങള്‍ ലംഘിക്കുവാന്‍ ശ്രമിക്കുന്നതായി അറിയുന്നു. അപ്രകാരം ചെയ്യുന്നത് കോപിറൈറ്റ് ട്രേഡ്മാര്‍ക്ക് അവകാശങ്ങളുടെ ലംഘടനവും അധാര്‍മികവുമായിരിക്കുമെന്ന് എല്ലാ തല്‍പരകക്ഷികളെയും അറിയിച്ചുകൊള്ളുന്നു.
ഇപ്പം കൂടുതല്‍ കണ്‍ഫ്യൂഷനായി. അതായത് ഗഫൂര്‍ക്കയ്ക്ക് നേരത്തെ കോപിറൈറ്റ് കിട്ടിയ ടിന്റുമോനെ ഗഫൂര്‍ക്ക അറിയാതെ എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസിനു മറിച്ചുകൊടുക്കാനാണോ കോപിറൈറ്റുകാരുടെ ശ്രമം ? അതോ, ഗഫൂര്‍ക്ക ചുമ്മാ തല്‍പരകക്ഷികളെ വിരട്ടാന്‍ പരസ്യം കൊടുത്തതാണോ ? അങ്ങനെയാണെങ്കില്‍ ഇല്ലാത്തത് ഉണ്ടെന്നു പറഞ്ഞ് പരസ്യം കൊടുത്ത ഗഫൂര്‍ക്ക അകത്തുപോവില്ലേ ? ഇനിയിപ്പോള്‍ ഗഫൂര്‍ക്കയാണ് സത്യം പറയുന്നതെങ്കില്‍ മുകളിലത്തെ പരസ്യം കൊടുത്ത എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസുകാരും അവരുടെ വക്കീലന്‍മാരും പെരുങ്കള്ളന്‍മാരായില്ലേ ? എന്തെങ്കിലുമൊക്കെ തമാശയുണ്ടാക്കാമെന്നു കരുതി ടിന്റുമോനെ വളര്‍ത്തിക്കൊണ്ടുവന്ന സാധാരണക്കാരായ പതിനായിരക്കണക്കിനു തല്‍പരകക്ഷികള്‍ ആരായി ? അതൊക്കെ പോട്ടെ, വര്‍ഷങ്ങള്‍ക്കു മുമ്പ് സൃഷ്ടിച്ച് ഒളിപ്പിച്ചു വച്ചിരുന്ന ടിന്റുമോനെ പിന്നെ ആരാണ് പബ്ളിക്കാക്കിയത് ? മോനിത്ര ഫെയ്മസ് ആകുന്നിടം വരെ അതിന്റെ സൃഷ്ടാക്കള്‍ കോപിറൈറ്റ് എടുക്കാന്‍ മറന്നുപോയതെന്തുകൊണ്ടാണ് ?
എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസിനും ഗഫൂര്‍ക്കയ്ക്കും അവകാശമുണ്ടെന്ന് അവകാശപ്പെടുന്ന ടിന്റുമോനെ ഇതിനെക്കാള്‍ വൃത്തിയായി ഞാന്‍ കണ്ടിട്ടുള്ളത് ടിന്റുമോന്‍ ഡോട് കോം എന്ന വെബ്സൈറ്റിലാണ്. ഈ അവകാശവാദത്തില്‍ എടപെടും എന്ന് ടിന്‍റുമോന്‍ ഡോട് കോംകാരും പറഞ്ഞിരിക്കുന്നു. ലോകത്ത് മസാല്‍ദസകളായ പെണ്ണുങ്ങള്‍ക്കു വേണ്ടി ഇങ്ങനെ ചില പോരാട്ടങ്ങള്‍ നടന്നതായി കേട്ടിട്ടുണ്ട്. ഇതിപ്പോള്‍ ഒരു ഓപ്പണ്‍ സോഴ്സ് സൂപ്പര്‍ സ്റ്റാറിനു വേണ്ടി ഇവിടെ ഘോരഘോരയുദ്ധം നടക്കാന്‍ പോകുന്നു. ടിന്റുമോനെ ഒരു സംഭവമാക്കാന്‍ വേണ്ടി അധ്വാനിച്ചത് എന്തൊക്കെ പറഞ്ഞാലും ഈ പറഞ്ഞ പൊന്നുമോന്‍മാരാരുമല്ല. അത് കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ കള്ളുഷാപ്പിന്റെ മുറ്റത്തും കലുങ്കിന്റെ മുകളിലുമൊക്കെയിരുന്ന് ഓരോ കോമഡി ടിന്റുമോന്റെ പേരിലാരോപിച്ചും നമ്പൂരി-സര്‍ദാര്‍ജി ഫലിതങ്ങളൊക്കെയും ടിന്റുമോന്റെ പേരില്‍ പ്രചരിപ്പിച്ചും ആ ബ്രാന്‍ഡ് എസ്റ്റാബ്ലിഷ് ചെയ്ത പതിനായിരക്കണക്കിനു സാധാരണക്കാരാണ്. അങ്ങനെയുളള ടിന്റുമോന്റെ മേല്‍ ആര്‍ക്കാണ് അവകാശം ? അങ്ങനെ ആരെങ്കിലും അവകാശം സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ ടിന്റുമോന്‍ കൂടെപ്പോകുമോ ?

എന്തായാലും ടിന്റുമോന്‍ കോടതി കയറുമെന്നുറപ്പായി. മോന്റെ കോപ്പിറൈറ്റ് എടുത്ത് ആനിമേഷന്‍ സിഡി ഉണ്ടാക്കി വിറ്റ് കംപ്ലീറ്റ് മലയാളികളെയും വിഡ്ഡികളാക്കാമെന്നുള്ളത് അതിമോഹമാണെന്നാണ് എനിക്കു തോന്നുന്നത്. ഒരു നിയമയുദ്ധം നടത്തി ആരെങ്കിലും ടിന്റുമോനെ സ്വന്തമാക്കുന്നു എന്നു കരുതുക. അടുത്ത ദിവസം തന്നെ ടിന്റുമോനെ മറ്റാരെങ്കിലും സ്വപ്നം കാണുന്നതിനു പോലും വിലക്കു വരും. വിലക്കപ്പെട്ട ടിന്റുമോനെ ആര്‍ക്കു വേണം ? ജനകീയ പിന്തുണ ഒന്നു മാത്രമാണ് ടിന്റുമോന്റെ ശക്തി. അതില്ലാതായാല്‍ ടിന്റുമോനും ഇല്ലാതാവും. ടിന്റുമോന്റെ സ്വതന്ത്ര ഉപയോഗം തടഞ്ഞുകൊണ്ട് സ്വകാര്യസ്വത്തായി മോനെ വിറ്റുകാശാക്കാമെന്നത് ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നമാണ്. ടിന്റുമോനെ സ്വന്തമാക്കുക എന്നു വച്ചാല്‍ ടിന്റുമോനെ ഇല്ലാതാക്കുക എന്നാണ് അര്‍ഥം. അതുകൊണ്ട് വാശിയോടെ കോപിറൈറ്റിനു ശ്രമിക്കുന്ന തല്‍പരകക്ഷികള്‍ തണുത്ത വെള്ളത്തില്‍ കുളിച്ചതിനു ശേഷം ആലോചിക്കുക, ആ ചെറുക്കന്‍ ഫ്രീയായി നടക്കുന്നത് കാണണോ അതോ അവന്റെ പൊക കാണണോ ?
ഞങ്ങള്‍ക്കു കിട്ടാത്ത ടിന്റുമോനെ ആരും ഉപയോഗിക്കേണ്ട എന്ന ലൈനാണെങ്കില്‍ ഇന്നു മുതല്‍ ടിന്റുമോന്‍ എന്ന പേര് ദിവസം നൂറുവട്ടം വീതം ഉപയോഗിക്കാനാണ് എന്റെ തീരുമാനം. അല്ലെങ്കിലും ഇതിനൊക്കെയുള്ള മറുപടി ടിന്റുമോന്‍ തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്- ടിന്റുമോനോടാ കളി !!

ബോംബെ മലയാളി ഹല്‍ഖ: TERRIKIDDO - Short film

ബോംബെ മലയാളി ഹല്‍ഖ: TERRIKIDDO - Short film

ബോംബെ മലയാളി ഹല്‍ഖ: ജമാഅത്തെഇസ്ലാമി: ഈ ക്ലിപ്പുകള്‍ കാണുക...

ബോംബെ മലയാളി ഹല്‍ഖ: ജമാഅത്തെഇസ്ലാമി: ഈ ക്ലിപ്പുകള്‍ കാണുക...: "ജമാഅത്തെ ഇസ്ലാമിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ അറിയാന്‍ ; ഈ ക്ലിപ്പുകള്‍ കാണുക.. സോളിടാരിറ്റി രൂപീകരിച്ചത് സോളിടാരിറ്റി..."